സുള്ള്യ: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 127 തൂക്കുപാലങ്ങൾ നിർമിച്ച എൻജിനിയറിംഗ് വിദഗ്ധൻ പദ്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. സുള്ള്യയിലെ കെവിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കർണാടക, കേരളം, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലായി നൂറിൽപ്പരം തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 30 എണ്ണം കേരളത്തിലാണ്. തൂക്കുപാലങ്ങളുടെ നിർമാണം വഴി ഗ്രാമീണജനതയ്ക്ക് എളുപ്പത്തിലുള്ള സഞ്ചാരമാർഗങ്ങൾ തുറന്നുനൽകിയതിലൂടെ ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്ന വിശേഷണം ലഭിച്ചു. 2017 ലാണ് പദ്മശ്രീ ബഹുമതി ലഭിച്ചത്.
1950ൽ ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യയിൽ ജനിച്ച ഗിരീഷ് 1973 ൽ മാണ്ഡ്യ എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടി.
1989ൽ ദക്ഷിണകന്നഡ ജില്ലയിലെ അരമ്പൂരിൽ പയസ്വിനിപ്പുഴയ്ക്കു കുറുകെയാണ് ആദ്യമായി തൂക്കുപാലം നിർമിച്ചത്. ഇതേ പുഴയ്ക്കു കുറുകെ 1994 ൽ കാസർഗോഡ് ജില്ലയിലെ പാണത്തൂരിലും തൂക്കുപാലം നിർമിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്നു കാണുന്ന തൂക്കുപാലങ്ങളിൽ ബഹുഭൂരിപക്ഷത്തിനും പിന്നിൽ ഗിരീഷ് ഭരദ്വാജിന്റെ എൻജിനിയറിംഗ് മികവുണ്ട്.
മെക്കാനിക്കൽ എൻജിനിയറെന്ന നിലയിൽ വിദേശരാജ്യങ്ങളിൽനിന്നുപോലും കിട്ടിയ ജോലിസാധ്യതകൾ വേണ്ടെന്നു വച്ചാണ് ഗിരീഷ് ഗ്രാമീണമേഖലയിൽ തൂക്കുപാലങ്ങളുടെ നിർമാണത്തിനായി മുന്നിട്ടിറങ്ങിയത്.
ഗിരീഷിന്റെ ജീവിതത്തെ ആധാരമാക്കി സേതുബന്ധു എന്ന പേരിൽ കന്നഡയിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമയുടെ നിർമാണ ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: ഉഷ. മൂന്നു മക്കളുണ്ട്.
മകൻ പതഞ്ജലി ഭരദ്വാജ് തൂക്കുപാലങ്ങളുടെ നിർമാണത്തിൽ പിതാവിന്റെ സഹായിയായിരുന്നു.